തകർക്കപ്പെടുന്ന വലിയ മുക്കുവൻ്റെ മോതിരം എന്താണ്? പത്രോസും മാർപ്പാപ്പയുമായുള്ള ബന്ധം

ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയും റോമൻ കത്തോലിക്കരുടെ മെത്രാനും വത്തിക്കാൻ എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ ഭരണാധികാരിയുമാണ് മാർപ്പാപ്പ. സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെയാണ് യേശുക്രിസ്തു ഏൽപ്പിച്ചതെന്നും ഈ അപ്പസ്തോലനായ പത്രോസിൽനിന്ന് സഭാനേതൃത്വാവകാശം പിന്തുടരുന്നവരാണ് പാപ്പമാർ എന്നും കത്തോലിക്കർ വിശ്വസിക്കുന്നു. പാപ്പമാർ പത്രോസിന്റെ പിൻഗാമികളാണെന്ന ഈ വിശ്വാസമാണ് പാപ്പയുടെ അധികാരത്തിന്റെ മേലുള്ള വിശ്വാസത്തിന് ആധാരം.

മാര്‍പ്പാപ്പയുടെ സ്ഥാനിക മോതിരം `വലിയമുക്കുവന്റെ മോതിരം’ (Ring of the Fisherman or Pescatorio) എന്നപേരിലാണ്‌ അറിയപ്പെടുന്നത്‌. പത്രോസ്‌ വഞ്ചിയിലിരുന്നുകൊണ്ട്‌ വലവീശുന്നത്‌ ആലേഖനം ചെയ്‌തിരിക്കുന്ന മോതിരം മാര്‍പാപ്പയുടെ മുദ്രമോതിരം കൂടിയാണ്‌. “ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മര്‍ക്കോസ്‌ 1:17) എന്ന ദൈവവചനമാണ്‌ പത്രോസ്‌ വഞ്ചിയിലിരുന്ന്‌ വലവീശുന്നത്‌ മോതിരത്തില്‍ ആലേഖനം ചെയ്യാന്‍ കാരണം. മാര്‍പ്പാപ്പമാര്‍ തങ്ങളുടെ അധികാരത്തിന്റെ അടയാളമായ ഈ മോതിരം ഉപയോഗിച്ചുകൊണ്ടാണ്‌ സുപ്രധാനരേഖകളിലും ബൂളകളിലും മുദ്ര പതിപ്പിച്ചിരുന്നത്‌. രാജാക്കന്മാരെപ്പോലെ മുദ്രപതിപ്പിക്കുവാന്‍ ഈ മോതിരം ഉപയോഗിക്കുന്നതുകൊണ്ട്‌ പരിശുദ്ധ പിതാവിന്റെ മോതിരം `മുദ്രമോതിരം’ എന്നും അറിയപ്പെടുന്നു. ഗ്രിഗറി പതിനാറാമന്‍ മാർപ്പാപ്പയുടെ കാലം മുതലാണ്‌ മോതിരം കൊണ്ട്‌ ഔദ്യോഗിക രേഖകളില്‍ മുദ്രപതിപ്പിക്കുന്ന സമ്പ്രദായം പരിശുദ്ധസിംഹാസനം ആരംഭിച്ചത്‌. കൈയൊപ്പ്‌ ഉപയോഗിക്കുന്ന സമ്പ്രദായം വികസിക്കുന്നതിനുമുമ്പ്‌ ഒപ്പിന്‌ സമാനമായി വിരലിലണിയുന്ന മോതിരം കൊണ്ട്‌ മുദ്രപതിപ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്‌.

മാര്‍പ്പാപ്പമാരുടെ മോതിരത്തില്‍ അവരുടെ ഔദ്യോഗിക നാമം ലത്തീനില്‍ രേഖപെടുത്തിയിട്ടുണ്ട്‌. ഔദ്യോഗിക രേഖകളില്‍ മാര്‍പാപ്പമാര്‍ മുദ്രമോതിരം പതിപ്പിച്ച്‌ ഒപ്പുവയ്‌ക്കു മ്പോള്‍ ഏതു മാര്‍പാപ്പയാണ്‌ ഒപ്പ്‌ വയ്‌ച്ചിട്ടുള്ളതെന്ന്‌ ഇതുമൂലം അറിയാന്‍ സാധിക്കും. മാര്‍പ്പാപ്പമാര്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അവരുടെ പേര്‌ ആലേഖനം ചെയ്‌ത വലിയമുക്കുവന്റെ മോതിരം പുതിയതായി നിര്‍മ്മിക്കുന്നു. ഓരോ മാര്‍പാപ്പയുടെയും മോതിരം ഒരുപോലെയല്ല എന്ന് സാരം. മാര്‍പാപ്പമാര്‍ കാലംചെയ്‌താല്‍ ഉടനെ തന്നെ മോതിരം വിരലില്‍ നിന്ന്‌ ഊരി നശിപ്പിച്ചുകളയുന്നു. മാര്‍പ്പാപ്പമാരുടെ മോതിരം നശിപ്പിക്കുന്നതിനും പരമ്പരാഗതമായ സമ്പ്രദായങ്ങള്‍ സാര്‍വത്രിക സഭയില്‍ നിലനില്‍ക്കുന്നുണ്ട്‌. മാര്‍പ്പാപ്പയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്‌ പേപ്പല്‍ കമര്‍ലെങ്കോയാണ് (വത്തിക്കാനിലെ സ്വത്തുക്കളുടേയും വരുമാനത്തിൻ്റെയും അഡ്മിനിസ്ട്രേറ്റർ) . വെള്ളികൊണ്ടുള്ള ചെറിയ ചുറ്റികകൊണ്ട്‌ മരിച്ചെന്നു കരുതുന്ന മാര്‍പാപ്പയുടെ നെറ്റിത്തടത്തില്‍ മൂന്നു പ്രാവശ്യംമുട്ടി (ഈ നടപടി 1963 ന് ശേഷം അവസാനിപ്പിച്ചിരുന്നു) അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാനപ്പേര്‌ കമര്‍ല കാ വിളിക്കുന്നു.

ഇതിന്‌ പ്രത്യുത്തരം ലഭിച്ചില്ലെങ്കില്‍ മാത്രമേ മാര്‍പാപ്പ മരിച്ചു എന്ന്‌ കമര്‍ ലെന്‍ഗോ പ്രഖ്യാപിക്കാറുള്ളൂ. മാര്‍പാപ്പയുടെ മരണം സ്ഥിരീകരിച്ചാല്‍ ഉടനെ വിരലില്‍നിന്ന്‌ മോതിരം ഊരിയെടുത്ത്‌ മൂന്ന്‌ കര്‍ദ്ദിനാള്‍മാരു ടെ സാന്നിധ്യത്തില്‍ ഉടയ്‌ക്കുകയും കഷണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു.
1265 മുതല്‍ 1268 വരെ സാര്‍വത്രിക സഭയെ നയിച്ച ക്ലമെന്റ്‌ നാലാമന്‍ മാര്‍പാപ്പ തന്റെ ചാര്‍ ച്ചക്കാരനായ പീറ്റര്‍ഗ്രോസിക്ക്‌ 1265-ല്‍ എഴുതിയ കത്തില്‍ വലിയമുക്കുവന്റെ മോതിരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മോതിരത്തിന്റെ വിവിധങ്ങളായ ഉപയോഗത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്‌. ഈ കാലഘട്ടത്തില്‍ മാര്‍പാപ്പമാര്‍ മോതിരം ഉപയോഗിച്ച്‌ മുദ്രപതിപ്പിക്കുന്നതിനെ `മുക്കുവന്റെ മുദ്ര’ (seal of the fisherman) എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ക്ലമെന്റ്‌ നാലാമന്‍ മാര്‍പാപ്പയുടെ കത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു പ്രകാരം പരമപ്രധാനമായ രേഖകളില്‍ മാത്രമേ ആദ്യകാലങ്ങളില്‍ മുക്കുവന്റെ മോതിരത്തിന്റെ മുദ്ര പതിപ്പിക്കാറുണ്ടായിരുന്നുള്ളു. സ്വര്‍ണ്ണവും മെഴുകും ഉരുക്കി ചേര്‍ത്ത പ്രത്യേകതരം രാസവസ്‌തുവില്‍ മോതിരത്തിന്റെ പ്രതലം മുക്കി മുദ്ര പതിപ്പിക്കുന്ന രീതിയാണ്‌ മാര്‍പാപ്പമാര്‍ അവലംബിച്ചിരുന്നത്‌. പതിക്കുന്ന പ്രതലത്തില്‍ മുക്കുവ ന്റെ മുദ്ര സ്വര്‍ണ്ണനിറത്തില്‍ തെളിഞ്ഞു നില്‍ ക്കും. ആദ്യകാലത്ത്‌ ഇത്തരത്തില്‍ സ്വര്‍ണ്ണമുദ്ര പതിപ്പിക്കുന്നത്‌ ഏറെ ചെലവേറിയ കാര്യമായിരുന്നു. വലിയമുക്കുവന്റെ മുദ്രയ്‌ക്ക്‌ അതീവപ്രാധാന്യം ഉണ്ടായിരുന്നതുകൊണ്ട്‌ സ്വര്‍ണ്ണ മുദ്രയായിരുന്നു മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്നത്‌.

സ്ഥാനാരോഹണ അവസരത്തിലാണ്‌ മാര്‍പാപ്പമാര്‍ പുതിയ മോതിരം അണിയുക. ഓരോ മാര്‍പാപ്പയുടെയും മോതിരം വ്യത്യസ്‌തമായാണ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌. സൂക്ഷ്‌മമായി മോതിരങ്ങള്‍ നിരീക്ഷിച്ചാല്‍ മോതിരങ്ങള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാം. ശിഷ്യപ്രധാനി പത്രോസ്‌ വലവീശുന്ന ചിത്രത്തിനു ചുറ്റുമായിട്ട്‌ വൃത്താകൃതിയിലാണ്‌ മാര്‍പാപ്പമാരുടെ പേര്‌ ലത്തീന്‍ ഭാഷയില്‍ ആലേഖനം ചെയ്‌തിട്ടുള്ളത്‌. പഴയകാല മോതിരങ്ങള്‍ എല്ലാം തന്നെ സൂക്ഷിക്കപ്പെടാതെ മാര്‍പാപ്പമാരുടെ മരണത്തോടെ നശിപ്പിക്കപ്പെടുന്നതുകൊണ്ട്‌ മോതിരങ്ങള്‍ തമ്മിലുള്ള താരതമ്യപഠനം സാധ്യമല്ല. എങ്കിലും മാര്‍പാപ്പമാരുടെ മോതിരങ്ങളെക്കുറിച്ചുള്ള ചരിത്രപഠനം ഏറെ കൗതുകകരമായ ഒന്നായതുകൊണ്ട്‌ മോതിരങ്ങളുടെ ചിത്രങ്ങള്‍ നോക്കിയാണ്‌ ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നത്‌. മാര്‍പാപ്പമാരുടെ മോതിരങ്ങള്‍ കേവലം സ്വര്‍ണ്ണമോതിരം എന്നതിനേക്കാള്‍ കഴിഞ്ഞകാലഘട്ടത്തിലെ പേപ്പല്‍ സാമ്രാജ്യത്തിന്റ ചരിത്രവും മഹത്വവും വലിയ മുക്കുവരുടെ മോതിരങ്ങളിലൂടെ അടയാളപ്പെടുത്തുന്നുണ്ട്..

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *