സ്വകാര്യ സര്‍വകലാശാല കേരള നിയമസഭ ബില്‍ പാസാക്കി നിയമസഭ. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കടന്നു വരാന്‍ അവസരം നല്‍കുന്ന സ്വകാര്യ സര്‍വകലാശാല ബിൽ. രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്ല് സഭ പാസാക്കിയത്. പത്ത് വര്‍ഷം മുമ്പ് എല്‍ഡിഎഫ് ശക്തിയുക്തം എതിര്‍ത്ത സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഇടത് സര്‍ക്കാരിന്‍റെ കാലത്ത് തന്നെ സംസ്ഥാനത്തേക്ക് ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് സ്വകാര്യ സര്‍വകലാശാലയുടെ സാധ്യത തേടി കോവളത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ യോഗം സംഘടിപ്പിച്ചിരുന്നു. അന്ന് സിപിഎം വിദ്യാര്‍ഥി സംഘടനയായ എസ്‌എഫ്‌ഐയെ ഉപയോഗിച്ച് അലങ്കോലമാക്കിയത് രാഷ്ട്രീയ കേരളം മറന്ന് പോയിട്ടില്ല. അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും നയതന്ത്ര വിദഗ്‌ധനുമായ ഡോ. ടിപി ശ്രീനിവാസനെ പരസ്യമായി കരണത്തടിക്കുകയും ചെയ്‌തു. ഇതിനൊക്കെ നേതൃത്വം നല്‍കിയവര്‍ തന്നെ ഭരണത്തിലിരിക്കുമ്പോഴാണ് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പരവതാനി വിരിക്കുന്നത് എന്ന കൗതുകവുമുണ്ട്.
സിപിഎമ്മിന്റെ നയം മാറ്റത്തെ സ്വീകരിക്കുന്നുവെങ്കിലും സ്വകാര്യ സര്‍വകലാശാല ബില്ലിലെ വിവിധ പ്രശ്‌നങ്ങളെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.തങ്ങള്‍ 10 വര്‍ഷം മുന്‍പ് കൊണ്ടു വരാനിരുന്ന കാര്യം അന്നത്തെ പ്രതിപക്ഷം ഭരണത്തിലിരിക്കുമ്പോള്‍ കൊണ്ടു വരുന്നു എന്നതു കൊണ്ടുതന്നെയാണ് ബില്ലിനോട് എതിർപ്പില്ലാത്തതിന് പിന്നിലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പായുന്നത്. എന്നാൽ സ്വകാര്യ സര്‍വകലാശാല ബില്ലില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്നും സ്വകാര്യ സര്‍വകലാശാലകള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും എങ്ങനെ ബാധിക്കും എന്ന് പഠിക്കണമെന്നുമാണ് വിഡി സതീശന്‍ നിലപാട് അറിയിച്ചത്. എന്നാൽ പ്രതിപക്ഷത്ത് നിന്നുള്ള വ്യത്യസ്ത അഭിപ്രായമാണ് ആർഎംപി അംഗം കെകെ രമ രേഖപ്പെടുത്തിയത്. വിദ്യാഭ്യാസ കച്ചവടമാണ് നടക്കാന്‍ പോകുന്നത്. പണമുള്ളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയും എന്ന അവസ്ഥ ഉണ്ടാക്കുന്നുവെന്നും നേരത്തെ സ്വാശ്രയ വിദ്യാഭ്യാസത്തെ അടക്കം എതിര്‍ത്തവരാണ് ഇപ്പൊള്‍ ബില്ല് കൊണ്ടുവരുന്നത്. വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും കെകെ രമ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ സ്വീകരിക്കുന്ന നയംമാറ്റം ഇപ്പോൾ സിപിഎമ്മിന്റെ നയപരിപാടിയാണ് എന്നാണ് പ്രതിപക്ഷ നേതാവ് പരോക്ഷമായും രമ പ്രത്യക്ഷമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തിനെയൊക്കെ സിപിഎം എതിര്‍ത്തിട്ടുണ്ടോ, അധികാരം കിട്ടുമ്പോള്‍ പഴയതെല്ലാം വിഴുങ്ങി അതിനെയെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് എന്നതാണ് മുൻകാല ചരിത്രവും.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.