തമിഴ്നാട്ടിൽ പെൺകുട്ടികളോട് സംസാരിച്ചെന്ന പേരിൽ പന്ത്രണ്ടാം ക്ലാസുകാരനെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി

തമിഴ്‌നാട്ടിലെ ഈറോഡിൽ പെൺകുട്ടികളുമായി സംസാരിക്കുന്നതിൻ്റെ പേരിലുണ്ടായ തർക്കത്തിൽ പന്ത്രണ്ടാം ക്ലാസുകാരനെ സഹപാഠികൾ മർദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഈറോഡ് ടൗൺ പൊലീസ് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈറോഡിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ 12-ാം ക്ലാസ് ബയോളജി ഗ്രൂപ്പ് വിദ്യാർത്ഥിയായ ആദിത്യ (17) ആണ് മരിച്ചത്. ‌‌

സംഭവം നടന്ന ബുധനാഴ്ച രാവിലെആദിത്യയെ പിതാവ്  സ്കൂളിൽ ഇറക്കിവിട്ടെങ്കിലും രണ്ട് സുഹൃത്തുക്കൾക്കൊപ്പം ക്ലാസ് കട്ട് ചെയ്തിരുന്നു. വൈകിട്ട് സ്കൂൾ കാമ്പസിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ വച്ചാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിത്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു ആഴ്ച മുമ്പ് പ്രതികളായ വിദ്യാർത്ഥികളുമായി ഉണ്ടായ വഴക്കിനെക്കുറിച്ച് ആദിത്യ തന്റെ പിതാവ് ശിവയോട് അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നത് നിർത്താൻ ഇരുവരും ആദിത്യയെ താക്കീത് ചെയ്തിരുന്നു.

നാല് വിദ്യാർത്ഥികളും പുറത്തു നിന്നുള്ള മൂന്ന് പേരും ആദിത്യയെ ആക്രമിച്ചുവെന്നും, സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ആദിത്യയുടെ കുടുംബം ആവശ്യപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൃത്യമായ മരണ കാരണം അറിയാനാകൂവെന്ന്  പൊലീസ് കുടുംബത്തെ അറിയിച്ചു. വൈകുന്നേരം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മൃതദേഹം പെരുന്തുറൈയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ച് കുടുംബത്തിന് കൈമാറി.

പ്രതികളും ഒരേ സ്കൂളിലെ വ്യത്യസ്ത ഗ്രൂപ്പുകളിൽ നിന്നുള്ള 12-ാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103 (കൊലപാതകം), 296 (ബി) (പൊതുസ്ഥലങ്ങളിൽ അശ്ലീല വാക്കുകൾ ഉച്ചരിക്കുക) എന്നിവ പ്രകാരം വ്യാഴാഴ്ച ഈറോഡ് ടൗൺ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഇരുവരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി കോയമ്പത്തൂർ ജില്ലയിലെ ഒരു നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *