എല്ലാ ബോയിംഗ് വിമാനങ്ങളുടേയും ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ നിർദേശം; നടപടി എഎഐബി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ

ബോയിംഗ് വിമാനങ്ങൾ ഉപയോഗിക്കുന്ന വിമാനക്കമ്പനികളോട് ജൂലൈ 21 നകം ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിലെ പരിശോധനകൾ പൂർത്തിയാക്കണമെന്ന് വ്യോമയാന റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം. അഹമ്മദാബാദ് അപകടത്തിന് മുമ്പ് ബോയിങ് 787 വിമാനത്തിലെ സ്വിച്ചുകൾ വിച്ഛേദിക്കപ്പെട്ടെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത വന്നതിന് പിന്നാലെയാണ് നടപടി. 787, 747, 737 മോഡലുകൾ ഉൾപ്പെടെയുള്ള ബോയിംഗ് വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാനാണ് നിർദേശം.

ലോകമെമ്പാടുമുള്ള പ്രമുഖ വിമാനക്കമ്പനികൾ ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളിലെ ലോക്കിംഗ് സംവിധാനങ്ങൾ പരിശോധിക്കാൻ ആരംഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കാണ് പരിശോധന നിർബന്ധമാക്കിയത്. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.  2018-ൽ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ), 787-ഉം 737-ഉം ഉൾപ്പെടെയുള്ള ബോയിംഗ് വിമാനങ്ങളുടെ ചില മോഡലുകളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിംഗ് സവിശേഷതയുടെ വിച്ഛേദിക്കലിനുള്ള സാധ്യതയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു പ്രത്യേക എയർവർത്തിനസ് ഇൻഫർമേഷൻ ബുള്ളറ്റിനിൽ (SAIB) ഇത് പരാമർശിക്കപ്പെട്ടിരുന്നു. എന്നാൽ പ്രശ്നം ഒരു സുരക്ഷാ പ്രശ്‌നമല്ലെന്ന് സൂചിപ്പിക്കുന്ന ഒരു എയർവർത്തിനസ് നിർദ്ദേശവും ഉണ്ടായിരുന്നില്ല. അതിനാൽ അത് കർശനമായിരുന്നില്ല.

എയർഇന്ത്യയും ഇൻഡിഗോയുമാണ് ബോയിങ് വിമാനങ്ങൾ ഉപയോഗിക്കുന്ന ആഭ്യന്തര വിമാനക്കമ്പനികൾ. എയർഇന്ത്യ 50 ശതമാനം വിമാനങ്ങളിൽ പരിശോധന പൂർത്തിയാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിൽ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും പരിശോധന നടക്കുകയാണ്.

എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീലൈനർ വിമാനം അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നു വെറും മൂന്ന് സെക്കൻഡിനുള്ളിൽ, എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതാണ് അപകടത്തിനു കാരണമായതെന്നാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ട്. ജൂലൈ 12ന് ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഡിജിഎസിഎയുടെ പരിശോധനാ നിർദേശം വന്നത്. ജൂൺ 12നു നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 260 പേരാണു മരിച്ചത്. ഒരു യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെറും ഒരു സെക്കൻഡിന്റെ ഇടവേളയിലാണ് 2 സ്വിച്ചുകളും ഓഫ് ആയത്. ഇത് പൈലറ്റ് മനഃപൂർവം ചെയ്തതാണോ അതോ സാങ്കേതികത്തകരാർ മൂലം സംഭവിച്ചതാണോ എന്നു റിപ്പോർട്ടിൽ പറയുന്നില്ല.

നിർദേശം അനുസരിച്ച് എല്ലാ എയർലൈൻ ഓപ്പറേറ്റർമാരും ആവശ്യമായ പരിശോധന പൂർത്തിയാക്കാണമെന്ന് ഡിജിസിഎ അറിയിച്ചു. വിമാന എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്നത് ഇന്ധന നിയന്ത്രണ സ്വിച്ചുകളാണ്. ഇവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. എയർ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങളും എയർ ഇന്ത്യ എക്സ്പ്രസും സ്പൈസ് ജെറ്റും ബോയിംഗ് 737 വിമാനങ്ങളും ഉപയോ​ഗിച്ച് സർവീസ് നടത്തുന്നുണ്ട്. ഇൻഡിഗോയ്ക്കും ബോയിംഗ് 787 വിമാനങ്ങളുണ്ടെങ്കിലും ഇവ വിദേശ വിമാനക്കമ്പനിയിൽ നിന്ന് ലീസിനെടുത്തതിനാൽ അവ ഈ ഉത്തരവിന് വിധേയമാകില്ലെന്ന് ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *