വീണ്ടും TMC-കോൺഗ്രസ് സഖ്യത്തിന് വഴിയൊരുക്കിയ പത്താൻ; നിലമ്പൂർ വഴി കേരളത്തിലും അതിന് സാധ്യതയോ…!

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവറിൻ്റെ പ്രചരണത്തിനായി തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ലോക്സസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ കോൺഗ്രസിലെ അധിർ രഞ്ജൻ ചൗധരിയെ മലർത്തിയടിച്ചാണ് രാഷ്ട്രീയ മത്സരത്തിൽ തൻ്റെ കന്നി വിജയം കുറിച്ചത്. അഞ്ച് വർഷം കോട്ടയായി ചൗധരി അടക്കി വാണിരുന്ന ബഹ്റാംപൂർ മണ്ലത്തിൽ നിന്നും 85000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യൂസഫ് തൻ്റെ വിജയം അടയാളപ്പെടുത്തിയത്.

ഇൻഡ്യ മുന്നണിയിൽ നിന്നും മമതാ ബാനർജിയെ പുറത്തു പോകാൻ പ്രേരിപ്പിച്ചത്  ആധിര്‍ രഞ്ജന്‍ ചൗധരിയുടെ ചില നിലപാടുകളായിരുന്നു. ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായി കോൺഗ്രസും ടിഎംസിയും മത്സരിക്കുമെന്ന് ധാരണ ഉണ്ടായിരുന്നെങ്കിലും ചൗധരി കൈക്കൊണ്ട ചില നിലാടുകൾ തിരിച്ചടിയായി. മമതയുമായി സഖ്യത്തിലാവണം എന്ന ദേശീയ നേതൃത്വത്തിൻ്റെ നിലപാടിന് വിരുദ്ധമായി സിപിഎമ്മുമായി സഖ്യമാകാം എന്ന നിലപാട് അദ്ദഹം സ്വീകരിച്ചു. കോൺഗ്രസിന് നൽകാൻ ധാരണയായ സീറ്റുകളിലൊന്ന് സിപിഎമ്മിന് നൽകാൻ നീക്കങ്ങൾ നടത്തിയതോടെയാണ് ബംഗാളിൽ ഇൻഡ്യ മുന്നണി പൊളിഞ്ഞത്.

 

2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച രണ്ടേ രണ്ട് സീറ്റുകളിലൊന്നുകൂടിയാണ് ആധിര്‍ രഞ്ജന്‍ ചൗധരിയുടെ ബര്‍ഹാംപൂര്‍ മണ്ഡലം. മുസ്ലിങ്ങള്‍ക്ക് വളരെ വലിയ സ്വാധീനമുള്ള ഈ മണ്ഡലം ഏതുവിധേനയും കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുക്കുക എന്ന ദൗത്യമാണ് യൂസുഫ് പത്താന് മമത നൽകിയത്.  ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് കൂടിയായിരുന്നു അന്ന് ചൗധരി. ബഹ്‌റാംപൂര്‍ സീറ്റ് കോണ്‍ഗ്രസിന് തന്നെ നല്‍കുമെന്നായിരുന്നു മമത നല്‍കിയ ഉറപ്പ്. എന്നാല്‍ സഖ്യ സാധ്യതകള്‍ മടങ്ങിയതോടെ പത്താന്റെ പ്രതിച്ഛായ അവര്‍ വോട്ടാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. അത് വിജയിക്കുകയും ചെയ്തു. കൊല്‍ക്കത്ത ടീമില്‍ ഐപിഎല്ലില്‍ കളിച്ചു എന്നതുമാത്രമാണ് ബംഗാളുമായി പത്താനുള്ള ബന്ധം എന്നുകൂടി ഇതിനോടൊപ്പം കൂട്ടി വായിക്കുക.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു സീറ്റായി ചുരുങ്ങിയതിന് പിന്നാലെ അധിർ രഞ്ജജൻ ചൗധരിക്ക് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ്റെ സ്ഥാനത്ത് നിന്നും രാജിവയ്ക്കേക്കേണ്ടതായും വന്നു. അഖിലേന്ത്യാ പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു രാജി. ഇതിന് ശേഷം ബംഗാളിൽ മമതയും കോൺഗ്രസുമായി അടുക്കുന്ന കാഴ്ചയാണ് ഉണ്ടായത്.

അധിർ രഞ്ജൻ ചൗധരി രാജിവെച്ചതോടെ കോൺഗ്രസ് സിപിഎം സഖ്യത്തിൽ വിള്ളൽ വീണു തുടങ്ങി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്ത്. തൃണമൂല്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച ബന്ധം സൂക്ഷിക്കാന്‍ കഴിയുന്ന ശുഭാംഗര്‍ സര്‍ക്കാരിനെയാണ് ഹൈക്കമാന്‍ഡ് പുതിയ പ്രസിഡൻ്റാക്കിയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വിവിധ ഘടകങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശുഭാംഗര്‍ സര്‍ക്കാരെന്ന പേരിലേക്ക് ഹൈക്കമാന്‍ഡെത്തിയത്.

ബംഗാളിൽ ഇടതുപക്ഷത്തോടൊപ്പം സഖ്യമുണ്ടാക്കാനായിരുന്നു ചൗധരിയുടെ പിടിവാശി. ഇടത് സ്ഥാനാർത്ഥികളും എല്ലാ മണ്ഡലങ്ങളിലും തോൽവി ഏറ്റുവാങ്ങിയതോടുകൂടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം മുന്നോട്ട് പോകാനുള്ള സാധ്യതകളും വിദൂരമാണെന്നാണ് വിലയിരുത്തലുകൾ. കേരളത്തിനൊപ്പമാണ് ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും കോൺഗ്രസും സിപിഎമ്മു ഉൾപ്പെടെ അക്കൗണ്ട് തുറക്കാനാവാതെ വട്ടപൂജ്യമായി. കോൺഗ്രസിന് 44 ഉം സിപിഎമ്മിന് 26ഉം മറ്റ് ഇടത് പാർട്ടികളായ ആർഎസ്പി (3), ഫോർവേഡ് ബ്ലോക്ക് (2), സിപിഐ (1) എന്നിവർ ആറ് സീറ്റുകളും 2016ൽ നേടിയിരുന്നു. അവിടെ നിന്നാണ് ബിഗ് സീറോയിലേക്ക് നിലംപതിച്ചത്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും തുടക്കത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫും തൃണമൂൽ കോൺഗ്രസ് നേതാവായ പിവി അൻവറും തമ്മിൽ ധാരണകൾ ഉണ്ടായിരുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിലും മുന്നണി പ്രവേശനത്തിലുമുള്ള വിഷയങ്ങളിലെ തർക്കത്തെ തുടർന്ന് സഖ്യം പൊളിയുകയായിരുന്നു. തുടർന്ന് ഇടത്, ഐക്യമുന്നണികൾക്ക് എതിരെ  പിവി അൻവർ മത്സരത്തിനിറങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അൻവറിനായി യുസഫ് പത്താൻ മണ്ഡലത്തിൽ എത്തിയിരിക്കുന്നത്.

നിലവിൽ അൻവറിന് ഒറ്റക്ക് മത്സരിച്ച് വിജയിക്കാനാവില്ലെന്ന് പ്രധാന എതിരാളികളായ എൽഡിഎഫും യുഡഎഫും കണക്കുകൂട്ടുന്നു. എന്നാൽ അൻവർ പിടിക്കുന്ന വോട്ടുകൾ സ്ഥാനാർത്ഥികളുടെ ജയപരാജയത്തെ നിയന്ത്രിക്കുമെന്ന് ഇരുമുന്നണി നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. പരമാവധി വോട്ട് തെളിയിച്ച് ശക്തി പ്രകടനം നടത്തുകയാണ് അൻവറിൻ്റെ ലക്ഷ്യം. അത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണി പ്രവേശനത്തിന് ഗുണമാകും എന്നാണ് കണക്കുകൂട്ടൽ. ബംഗാളിൽ കോൺഗ്രസ് – തൃണമൂൽ സഖ്യമുണ്ടായാൽ അതും അൻവറിൻ്റെ മുന്നണി പ്രവേശനത്തിന് വഴിയൊരുക്കാനുള്ള സാധ്യത കൂട്ടും. അതിന് മുമ്പ് മണ്ഡലത്തിൽ കരുത്ത് തെളിയിക്കാനുള്ള കരുനീക്കങ്ങളാണ് അൻവറും ടിഎംസിയും നടത്തുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *