അറബിക്കടലിൽ നിന്ന് രാജ്യാന്തര എണ്ണക്കടത്തു സംഘത്തെ പിടികൂടി ഇന്ത്യൻ തീരസംരക്ഷണ സേന. കടലിലും ആകാശത്തും നിരീക്ഷണം ഏകോപിപ്പിച്ചു നടത്തിയ സങ്കീർണ ദൗത്യത്തിലൂടെയാണ് കള്ളക്കടത്ത് സംഘം വലയിലായത്. ഈ മാസം 5നാണ് മുംബൈ തീരത്തു നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ (185 കിലോമീറ്റർ) പടിഞ്ഞാറായി സംശയകരമായി കണ്ട 3 കപ്പലുകളെ കോസ്റ്റ്ഗാർഡ് തടഞ്ഞത്. കപ്പലുകളിലെ ജീവനക്കാരെ ചോദ്യം ചെയ്ത കോസ്റ്റ്ഗാർഡ് കപ്പലിനുള്ളിൽ പരിശോധനയും നടത്തിയിരുന്നു.
കപ്പലിലെ ഡിജിറ്റൽ രേഖകൾ കൂടി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തായത്. നികുതിയിനത്തിൽ ഇന്ത്യ ഉൾപ്പെടെ തീരദേശ രാജ്യങ്ങൾക്കു ലഭിക്കേണ്ട വൻ തുകയാണ് ഈ സംഘം തട്ടിയെടുത്തിരുന്നത്. നിലവിൽ സംഘർഷം നിലനിൽക്കുന്ന എണ്ണ ഉൽപാദക രാജ്യങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്ക് എണ്ണയും എണ്ണ ഉൽപന്നങ്ങളും വൻതോതിൽ വാങ്ങി കടത്തിക്കൊണ്ടുവന്ന ശേഷം രാജ്യാന്തര സമുദ്രാതിർത്തിയിൽ മറ്റ് എണ്ണ ടാങ്കർ കപ്പലുകളിലേക്കു പകർത്തി ലാഭം കൊയ്യുന്നതായിരുന്നു റാക്കറ്റിന്റെ രീതി. വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇടനിലക്കാരുടെ ശൃംഖലയാണു സംഘത്തെ നിയന്ത്രിക്കുകയും കപ്പലുകൾ തമ്മിലുള്ള വിൽപനയും കൈമാറ്റവും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത്.
ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലൂടെ സംശയാസ്പദമായ രീതിയിൽ സഞ്ചരിച്ച മോട്ടർ ടാങ്കർ കപ്പലിനെയാണ് കോസ്റ്റ് ഗാർഡ് ആദ്യം പിടികൂടിയത്. അത്യാധുനിക ട്രാക്കിങ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ ഈ കപ്പലിനെ അസ്വാഭാവികമായ രീതിയിൽ സമീപിക്കുന്ന 2 കപ്പലുകളെ കൂടി കണ്ടെത്തുകയായിരുന്നു. ഇത് എണ്ണ കൈമാറ്റത്തിനാണെന്ന സംശയം ഉയർന്നതോടെയാണ് കോസ്റ്റ്ഗാർഡ് സംഘം കപ്പലുകൾക്കുള്ളിൽ കടന്നു പരിശോധന നടത്തിയത്.
കപ്പലുകളും ജീവനക്കാരെയും മുംബൈയിലെത്തിച്ച ശേഷം തുടർനടപടികൾക്കായി കസ്റ്റംസിനും മറ്റ് ഏജൻസികൾക്കും കൈമാറും. തീരദേശ രാജ്യങ്ങളിലെ നിയമ നടപടികളിൽ നിന്നു രക്ഷപ്പെടാൻ കപ്പലുകളുടെ പേരുകളും, തിരിച്ചറിയൽ വിവരങ്ങളും അടിക്കടി മാറ്റുന്നതായും കോസ്റ്റ്ഗാർഡ് കണ്ടെത്തിയിട്ടുണ്ട്.



സൈബർ ആക്രമണം ; രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരെ പരാതി നൽകി നടി റിനി ആൻ ജോർജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.