ജൈനമ്മയുടെ തിരോധാനക്കേസ് ; സെബാസ്റ്റ്യൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങൾ ശാസ്ത്രീയ പരിശോധനക്ക്

കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാനക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ്റെ ആലപ്പുഴ ചേർത്തലയിലെ വീട്ടിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങളും ശരീരാവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേസമയം, കാണാതായ മുഴുവൻ സ്ത്രീകളുടെയും കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു തിരോധാന കേസിലെ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ആദ്യ ദിവസം അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തിയതിന് അടുത്തു നിന്ന് തന്നെയാണ് ഇന്നലെയും കിട്ടിയത്. ഇത് രണ്ടും ഒരാളുടെ തന്നെ ആയിരിക്കാം എന്ന സാധ്യതയാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ആദ്യം അയച്ച അസ്ഥിക്കഷണങ്ങളുടെ ഡിഎൻഎഫലം ഇതുവരെയും കിട്ടിയിട്ടില്ല. വൈകാതെ ഇത് കിട്ടും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഇതിനൊപ്പം ഇന്നലെ കിട്ടിയ അസ്ഥിക്കഷണങ്ങളുടെ ഡിഎൻഎഫലം കൂടി വന്നാൽ അന്വേഷണത്തിന് കൂടുതൽ സഹായകരമാകും എന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. നിലവിൽ കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനിൽ നിന്ന് ജൈനമ്മ അടക്കമുള്ള സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യമായി വിവരങ്ങൾ ഒന്നും തന്നെ കിട്ടിയിട്ടില്ല. ആദ്യഘട്ടത്തിൽ അന്വേഷണത്തിൽ ഒട്ടും സഹകരിക്കാതിരുന്ന സെബാസ്റ്റ്യൻ ഇന്നലെ മുതൽ ചില സൂചനകൾ നൽകി തുടങ്ങിയിട്ടുണ്ട്.

ജില്ലാ ക്രൈംബ്രാഞ്ച് എസ് പി ഗിരീഷ് പി സാരഥി അടക്കമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് നിലവിൽ സെബാസ്റ്റ്യനെ ചോദ്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജൈനമ്മയുടെ മൊബൈൽ ഫോണുമായി പോയ ഈരാറ്റുപേട്ടയിലെ കടയിൽ സെബാസ്റ്റ്യനെ എത്തിച്ചു തെളിവെടുക്കും. രണ്ടുദിവസം കൂടി മാത്രമേ സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ഉണ്ടാവുകയുള്ളൂ. കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിക്ക് അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

അതേസമയം ജൈനമ്മയുടെ തിരോധാനത്തിൽ ഇപ്പോഴും പുറത്ത് വരാത്ത ചില ദുരൂഹതകൾ ഉണ്ടെന്നാണ് കുടുംബം പറയുന്നത്. നാല് സ്ത്രീകളുടെ തിരോധാനത്തിലും സെബാസ്റ്റ്യന് പങ്കുണ്ടെന്നതിനാൽ എല്ലാ കേസുകളും ഒന്നിച്ച് അന്വേഷിക്കണമെന്നാണ് ബിന്ദു തിരോധാന കേസിലെ ആക്ഷൻ കൗൺസിലിന്റെ ആവശ്യം.

ആദ്യഘട്ടത്തിൽ കേസുകൾ അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നുണ്ട്. ബിന്ദുവും സെബാസ്റ്റ്യനും തമ്മിലുള്ള വ്യാജരേഖ കേസിന്റെ സമയത്ത് ഇവരുടെ സഹോദരൻ പ്രവീൺ ഒപ്പം ഉണ്ടായിരുന്നു എന്ന ആരോപണവുമായി അന്ന് സെബാസ്റ്റ്യന് വേണ്ടി ഹാജരായ അഭിഭാഷകനും രംഗത്തെത്തിയിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *