ശബരിമല സ്വർണപ്പാളി വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ദേവസ്വം മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു.
കോടതിയെയും ജനങ്ങളെയും പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതേസമയം, ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നതിൽ ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷത്തെ വിമർശിച്ചില്ല.
ശബരിമലയിലെ ശിൽപം വിൽപന നടത്തി എന്നാണ് ഹൈക്കോടതി കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇന്നലെയും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
സ്വർണ്ണപ്പാളി വിവാദത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. സഭയിൽ വിട്ടുവീഴ്ച ഇല്ലെന്നും നിയമസഭയിൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് പ്രതിപക്ഷ നിലപാട്. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം അംഗീകരിക്കാതെ സഹകരിക്കില്ല. ചർച്ചയല്ല വേണ്ടത് രാജിയാണ് വേണ്ടതെന്നും പ്രതിപക്ഷം വ്യക്തമാക്കി.
അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന മന്ത്രി പി. രാജീവ് പറഞ്ഞു. ഹൈക്കോടതി വിധിയെ മാനിക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടിട്ട് കുറേക്കാലമായെന്ന് മന്ത്രി എം.ബി രാജേഷ് കുറ്റപ്പെടുത്തി. തുടർച്ചയായ തിരിച്ചടികളാണ് കാരണം. കോടതിയെ ഭയമാണ് നിയമസഭയെ ഭയമാണ് ചർച്ചയെ ഭയമാണ്. ഭീരുത്വം ആവർത്തിക്കപ്പെടുന്നുവെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
സാധാരണക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചോദ്യോത്തരവേള നടത്തപ്പെടുത്തുന്നത് ശരിയല്ലെന്ന് കെ.എം സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു. പ്രധാന വിഷയം സഭയിൽ ചർച്ച ചെയ്യുമ്പോൾ പ്രതിപക്ഷം കാണിക്കുന്ന ഈ ജനാധിപത്യവിരുദ്ധ സമീപനം ജനങ്ങൾ കാണുന്നുണ്ട് എന്ന് ഓർക്കണം കെ കെ ശൈലജ പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തര വേള റദ്ദ് ചെയ്തു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.