ഇന്ത്യയിൽ എമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഇന്ന് ചർച്ചാ വിഷയം ഒരു മലയാളിയെ പറ്റിയാണ്. കേരളത്തിൽ നിന്ന് വിഘ്നേഷ് പുത്തൂർ എന്ന പുതിയ താരത്തിൻ്റെ രാജകീയ അരങ്ങേറ്റ ഐപിഎൽ സീസണിനാണ് മുംബൈ ഇന്ത്യൻസ് ചെന്നെ സൂപ്പർ കിംഗ്സ് മത്സരത്തോടെ തുടക്കം കുറിച്ചത്. ചെന്നൈ-മുംബൈ പോരാട്ടം കണ്ട ക്രിക്കറ്റ് പ്രേമികളാരും വിഘ്നേഷിൻ്റെ പേര് മറക്കാനിടയില്ല. അനായാസവിജയത്തിലേക്ക് നീങ്ങുകയായിരുന്ന ചെന്നൈ ഈ 23 കാരൻ ചൈനാമാൻ ബോളർക്ക് മുന്നിൽ വിറച്ചു.
ഏഴ് ഓവറിൽ 74-1 എന്ന നിലയിൽ ചെന്നൈ നിൽക്കുമ്പോഴാണ് മലപ്പുറം സ്വദേശിയായ വിഘ്നേഷ് പന്തെറിയാനെത്തുന്നത്. ആദ്യ ഓവറിൽ തന്നെ വിഘ്നേഷ് തൻ്റെ അരങ്ങേറ്റം അടയാളപ്പെടുത്തി. വെറും അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത താരം ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റ് വീഴ്ത്തി. 10-ാം ഓവറിൽ വിഘ്നേഷ് ചെന്നൈയെ വീണ്ടും ഞെട്ടിച്ചു. നാല് റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് കൂടി വീഴ്ത്തി. ഇതോടെ അനായാസ വിജയം ഉറപ്പിച്ച തലയുടെ ചെന്നൈ കൂടുതൽ പ്രതിരോധത്തിലായി.
തന്റെ മൂന്നാം ഓവറിലും ഒരു വിക്കറ്റ് നേടിയ വിഘ്നേഷ് തൻ്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി. നാല് ഓവറിൽ 32 റൺസ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. വിഘ്നേഷ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിന് ജയിക്കാനായില്ല. രചിൻ രവീന്ദ്രയുടെ അർധസെഞ്ചുറി പ്രകടനത്തിൽ ചെന്നൈ നാലുവിക്കറ്റ് മുംബൈയെ വീഴ്ത്തുകയായിരുന്നു
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ഇടങ്കയ്യൻ സ്പിൻ ബൗളറായ വിഘ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ നൽകിയാണ് മുംബൈ ടീമിലെത്തിച്ചത്. പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനായ ഈ ഇരുപത്തിമൂന്നുകാരന് ക്രിക്കറ്റിൽ പാരമ്പര്യങ്ങളുടെ കഥകളൊന്നും പറയാനില്ല.
നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് തുടക്കകാലത്ത് നിർദേശങ്ങൾ നൽകിയത്. പിന്നീട് കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചു. ഇതുവരെ കേരള സീനിയർ ടീമിന്റെ ജഴ്സി അണിഞ്ഞിട്ടില്ല. അതിന് മുമ്പാണ് ഐപിഎൽ ഭാഗ്യം തുണച്ചത്. പ്രഥമ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു. പെരിന്തൽമണ്ണ പിടിഎം ഗവൺമെന്റ് കോളേജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണ് വിഘ്നേഷ്.


ഓപ്പറേഷൻ നുംഖോറിനെതിരായ ദുൽഖറിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.