ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭാ നേതാവ്. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ മുൻ ആഗ്ര ജില്ലാ പ്രസിഡന്റ് മീര താക്കൂറാണ് ഇത്തരത്തിൽ പ്രസ്താവനയിറക്കിയത്. നമ്മുടെ ഹിന്ദു സഹോദരൻമാർ ബംഗ്ലാദേശിൽ ജീവനോടെ കത്തിക്കപ്പെടുന്നു. എന്നിട്ടും അദ്ദേഹം അവിടെ നിന്ന് കളിക്കാരെ വാങ്ങുന്നു. ഞങ്ങൾ ഇത് അനുവദിക്കില്ല എന്നും മീര താക്കൂർ പറഞ്ഞു. ഹിന്ദു മഹാസഭാ പ്രവർത്തകർ ഷാരൂഖ് ഖാന്റെ പോസ്റ്ററുകളിൽ കരി ഓയിൽ ഒഴിക്കുകയും ചെരിപ്പു കൊണ്ട് അടിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയതിനെ ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്. അയോദ്ധ്യയിലേത് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ സന്യാസിമാരും ബംഗ്ലാദേശ് താരത്തെ ഐ.പി.എൽ ടീമിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് രംഗത്തെത്തി. ഷാരൂഖ് ഒരു ഹീറോയല്ല, വ്യക്തിത്വമില്ലാത്ത ആളാണെന്നാണ് സ്വാമി രാംഭദ്രാചാര്യ പറഞ്ഞത്. ഷാരൂഖ് ഖാന്റെ പ്രശസ്തി രാജ്യത്തെ ജനങ്ങൾ കാരണമാണ്. അദ്ദേഹം ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് അഖിലേന്ത്യ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
ഷാരൂഖ് ഖാൻ രാജ്യദ്രോഹിയാണെന്നും രാജ്യം വിട്ടു പോകണമെന്നുംഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ സംഗീത് സോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് രാജ്യദ്രോഹികൾക്ക് ഒരു കുറവുമില്ല. അവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവർ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് തുടരുമെന്നും എം.എൽ.എ ആരോപിച്ചിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.