കെനിയയിലെ തീരദേശ മേഖലയായ ക്വാലെയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ചെറുവിമാനം തകര്‍ന്നുവീണ് വിദേശ വിനോദ സഞ്ചാരികളടക്കം പന്ത്രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മസായി മാര നാഷനല്‍ റിസര്‍വിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. സംഭവസ്ഥലത്ത് നിന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. ചുരുങ്ങിയത് പന്ത്രണ്ടുപേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.
മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഡയാനി എയര്‍സ്ട്രിപ്പില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ വനത്തിനടുത്തുള്ള കുന്നിന്‍ പ്രദേശത്താണ് അപകടമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. യാത്രക്കാര്‍ ഏത് രാജ്യക്കാരാണെന്ന് പിന്നീട് സ്ഥിരീകരിക്കുമെന്നും ക്വാലെ കൗണ്ടി കമീഷണര്‍ സ്റ്റീഫന്‍ ഒറിന്‍ഡെ പറഞ്ഞു.
സെസ്ന കാരവന്‍ വിഭാഗത്തില്‍പ്പെട്ട വിമാനത്തില്‍ 12 പേര്‍ ഉണ്ടായിരുന്നുവെന്നും അപകടകാരണം അന്വേഷിച്ചു വരികയാണെന്നും കെനിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയില്‍ നിന്ന് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയര്‍ന്ന 5വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്. ദുരന്തത്തിന് പിന്നാലെ പോലീസും അടിയന്തര സേനാവിഭാഗങ്ങളും അപകടസ്ഥലത്തെത്തി. തകര്‍ന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളില്‍ തീ പടര്‍ന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.



കേരളത്തിലേത് പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് ; ബജറ്റിനെ വിമർശിച്ച് വി.ഡി സതീശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.