രാജ്യത്ത് പതിമൂന്ന് ശതമാനം കുഞ്ഞുങ്ങളും ജനിക്കുന്നത് മാസം തികയാതെയെന്ന് 2019-21ലെ ജനസംഖ്യ ആരോഗ്യ സർവേ റിപ്പോർട്ട്. പതിനേഴ് ശതമാനം കുഞ്ഞുങ്ങൾക്കും ജനന സമയത്ത് ഭാരം കുറവാണ്. മഴ, താപനില, വായു മലിനീകരണം തുടങ്ങിയ കാലാവസ്ഥ സാഹചര്യങ്ങൾക്ക് പ്രതികൂല ജനന ഫലങ്ങളുമായി വലിയ ബന്ധമുണ്ടെന്നും സർവേ വ്യക്തമാക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് മുംബൈ, യുകെയിലെയും അയർലൻഡിലെയും സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നാണ് കേന്ദ്ര സർക്കാറിന്റെ നാഷനൽ ഫാമിലി ഹെൽത്ത് സർവേ, റിമോട്ട് സെൻസിങ് ഡേറ്റ ഉപയോഗിച്ച് ഗർഭകാലത്ത് വായുമലിനീകരണത്തിന് വിധേയമാകുന്നത് പ്രസവ ഫലങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് വിശകലനം ചെയ്തത്.
ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പി.എം 2.5 സൂക്ഷ്മ കണിക പദാർഥം ഉൾപ്പെടുന്ന വായു ശ്വസിക്കുന്നത് മാസം തികയാതെയുള്ള ജനനത്തിനും നവജാത ശിശുക്കളിൽ ഭാരക്കുറവിനും കാരണമാകുമെന്നും സർവേ പറയുന്നു.
ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യയുടെ വടക്കൻ ജില്ലകളിലെ കുട്ടികൾ അന്തരീക്ഷ വായു മലിനീകരണത്തിന് കൂടുതൽ ഇരയാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. 2.5 മൈക്രോണിൽ താഴെ വ്യാസമുള്ള സൂക്ഷ്മ കണികകൾ ഏറ്റവും ദോഷകരമായ വായു മലിനീകരണ ഹേതുവായി കണക്കാക്കപ്പെടുന്നു. ഫോസിൽ ഇന്ധനങ്ങളും ബയോമാസും കത്തിക്കുന്നതാണ് ഇതിന്റെ ഉറവിടം.
ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന ഗംഗാതടത്തിന്റെ മുകൾ ഭാഗങ്ങളിൽ സൂക്ഷ്മ കണികാ മലിനീകരണത്തിന്റെ ഉയർന്ന അളവും രാജ്യത്തിന്റെ തെക്ക്- വടക്കുകിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന അളവും ഗവേഷകർ കണ്ടെത്തി.
ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പിഎം 2.5 സൂക്ഷ്മ കണിക പദാർഥം ഉൾപ്പെടുന്ന വായു കൂടുതൽ കാണപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കണിക പൊതുവെ കുറവാണ്. പഞ്ചാബിലാണ് കൂടുതൽ ഭാരക്കുറവുള്ള ശിശുക്കൾ ജനിക്കുന്നത്. 22 ശതമാനം. ഡൽഹി, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
വീഡിയോ കാണാം:


ഡോ.ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ ; ഡി.എം.ഇ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.