യു.പി.ഐക്ക് ചാർജ് ചുമത്തുന്ന കാര്യം അതിവിദൂരമല്ലന്ന് സൂചന നൽകി ആർ.ബി.ഐ. യു.പി.ഐ ഇടപാടുകൾ എക്കാലത്തും സൗജന്യമായിരിക്കില്ലെന്നാണ് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞത്. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകൾക്കായി വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ വായ്പനയം പ്രഖ്യാപിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യു.പി.ഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യു.പി.ഐ ഇടപാടുകൾ നടത്താൻ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടി വരുമെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു. യു.പി.ഐ സിസ്റ്റത്തിന്റെ ദീർഘകാല നിലനിൽപ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകൾ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീടെയിൽ ഡിജിറ്റൽ പേയ്മെന്റുകളിൽ വിസയെ മറികടന്ന് ഇന്ത്യയുടെ യു.പി.ഐ മുന്നേറിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഐ.എം.എഫാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
ഇന്ത്യയിലെ 85 ശതമാനം പേയ്മെന്റുകളും യു.പി.ഐയിലൂടെയാണ് ഇപ്പോൾ നടക്കുന്നത്. ആഗോളതലത്തിൽ നടക്കുന്ന പേയ്മെന്റുകളിൽ 60 ശതമാനവും യു.പി.ഐയാണ്. പ്രതിദിനം 640 മില്യൺ ഇടപാടുകളാണ് യു.പി.ഐ നടത്തുന്നത്. 24 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് യു.പി.ഐ വഴി നടക്കുന്നത്. 32 ശതമാനം വർധനയാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യു.പി.ഐ ഇടപാടുകളിലുണ്ടായത്. യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ചുമത്താൻ ഐ.സി.ഐ.സി.ഐ ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ആർ.ബി.ഐ ഗവർണറുടേയും പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.